ഓച്ചിറയില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതിക്കെതിരെ പോക്സോ ചുമത്തും

ഓച്ചിറയില്‍ നിന്നും ഇതര സംസ്ഥാന പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തും. ലഭിച്ച രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാത്ത സാഹചര്യത്തിലാണിത്. അതേസമയം ഓച്ചിറയിലെത്തിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.
ഉച്ചക്ക് 1 30 ഓടെയാണ് പെണ്‍കുട്ടിയെയും റോഷനെയും കൊണ്ട് അന്വേഷണ സംഘം ഓച്ചിറയിലെത്തിയത്. സ്റ്റേഷനിലെത്തിച്ച മുഖ്യപ്രതിയില്‍ നിന്നും അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹാജരാക്കിയ സ്കൂള്‍ രേഖകള്‍ പ്രകാരം വയസ് 18 തികഞ്ഞിട്ടില്ല. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പു പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്യുമെന്ന് അന്വോഷണ ചുമതലയുള്ള കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
Read more:ഓച്ചിറയിൽ തട്ടിക്കൊണ്ട് പോയ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് രേഖകൾ
സാമൂഹ്യനീതി വകുപ്പ് ഉദ്യാഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം മുഖ്യ പ്രതി റോഷനെ നാളെ കോടതിയില്‍ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here