തൊടുപുഴയില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; പ്രതിയും യുവതിയും കുമാരമംഗലത്ത് എത്തിയത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേന

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദും കുട്ടിയുടെ അമ്മയും കുമാരമംഗലത്ത് എത്തിയത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേന. ഒരു മാസം മുന്‍പാണ് അരുണും യുവതിയും കുട്ടികളും ഇവിടെ എത്തുന്നത്. അരുണിനും കുട്ടികളുടെ അമ്മയായ യുവതിക്കും നാട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാല്‍ കുട്ടികള്‍ നാട്ടുകാരില്‍ ചിലരുമായി ബന്ധം സ്ഥാപിച്ചിരുന്നു. അതേസമയം, അരുണ്‍ ആനന്ദിനെ തെളിവെടുപ്പിന് കുമാരമംഗലത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ ആക്രോശവുമായി ഓടിക്കൂടി. അരുണിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അസഭ്യ വര്‍ഷം നടത്തി.
രാവിലെയാണ് അരുണിനെ കുമാരമംഗലത്തെ വീട്ടില്‍ എത്തിച്ചത്. അരുണിനെ തെളിവെടുപ്പിന് എത്തിക്കുമെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ എത്തിയിരുന്നു. പൊലീസിന്റെ സുരക്ഷാ വലയത്തില്‍ അരുണ്‍ എത്തിയതോടെ നാട്ടുകാര്‍ കൂകി വിളികളുമായി പാഞ്ഞടുത്തു. തെളിവെടുപ്പിന് ശേഷം പൊലീസ് ഇയാളെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും രോഷാകുലരായ നാട്ടുകാര്‍ തെറിവിളിയോടെയാണ് യാത്രയാക്കിയത്.
അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്റര്‍ മാറ്റുന്ന കാര്യം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ പരിഗണനയിലാണ്.
കഴിഞ്ഞ ദിവസമാണ് തലച്ചോര്‍ പൊട്ടിയ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു കുട്ടിയെ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് ക്രൂരമായി മര്‍ദ്ദിച്ചത്. അരുണും കുട്ടിയുടെ അമ്മയും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് മക്കളെ ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് മൂത്തകുട്ടിയെ ആക്രമിക്കാന്‍ മര്‍ദ്ദിക്കാന്‍ ഇടയാക്കിയത്. നേരത്തെ കുഞ്ഞിനോട് വൈരാഗ്യം ഉണ്ടായിരുന്ന അരുണ്‍ അതിക്രൂരമായി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന യുവതിയുടെ മുഖത്ത് അടിയ്ക്കുകയും ചെയ്തു. അരുണ്‍ മുന്‍പും തന്നെ മര്‍ദ്ദിച്ചിരുന്നതായി കുട്ടിയുടെ അമ്മ പിന്നീട് പൊലീസിന് മൊഴി നല്‍കിയിരുന്നു. നേരത്തേ കൊലക്കേസില്‍ വെറുതെവിട്ട ആളാണ് അരുണ്‍ ആനന്ദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here