വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; നരേന്ദ്ര മോദി വന്നാലും ഭീഷണിയില്ലെന്ന് രമേശ് ചെന്നിത്തല

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുമെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നാലും ഭീഷണിയില്ല. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് തൂത്തുവാരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേന്ദ്രത്തില്‍ ബിജെപിയും കേരളത്തില്‍ സിപിഐഎമ്മുമാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു. സിപിഐഎമ്മുമായി ഒരു തരത്തിലും രാഷ്ട്രീയ സഖ്യം വേണ്ട എന്നതാണ് കെപിസിസിയുടെ നിലാട്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപിക്ക് കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ ആകില്ല. ബിജെപി കേരളത്തില്‍ മൂന്നാം സ്ഥാനത്ത് മാത്രം എത്തുന്ന പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേക്ക് നയിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. കൂടുതല്‍ തിളക്കമുള്ള വിജയം നേടാന്‍ കോണ്‍ഗ്രസിന് ഇത്തവണ കഴിയും. കേരളത്തിലെ യുഡിഎഫിനും ഘടകക്ഷികള്‍ക്കും വലിയ ആശ്വാസവും സന്തോഷവുമാണ്. വലിയ മാറ്റം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്ക് വരികയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here