‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതികൾ ഉണ്ടെങ്കിൽ കോടതിയിൽ പോകാം, ഇപ്പോൾ നടക്കുന്നത് ആരോപണം മാത്രം’; വി. മുരളീധരൻ

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതികൾ ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ ട്വന്റിഫോറിനോട്. ഇതൊന്നും നടത്താതെയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. മാധ്യമങ്ങളിലൂടെ ചർച്ച ചെയ്തത് കൊണ്ട് സുരേഷ് ഗോപിയുടെ എംപി സ്ഥാനം നഷ്ടപ്പെടില്ല. വി. ശിവൻകുട്ടിയുടെ തമാശക്ക് താൻ മറുപടി പറയേണ്ട ആളല്ലെന്നും വി. മുരളീധരൻ പറഞ്ഞു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ഘട്ടത്തിൽ പരാതികൾ ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള അവസരമുണ്ട്. വോട്ടിംഗ് നടക്കുമ്പോൾ പോളിംഗ് ബൂത്തിൽ എല്ലാ സ്ഥാനാർത്ഥികളുടെയും ഏജൻ്റ്മാരുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞു പരാതികൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് കോടതിയിൽ പോകാം. ഇതൊന്നും നടത്താതെയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ തോൽവിയുടെ പശ്ചാത്തലത്തിൽ അവിടുത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റിയ പാർട്ടിയാണ് കോൺഗ്രസ്. തന്നെ തോൽപ്പിച്ചത് കോൺഗ്രസുകാർ എന്നാണ് കെ. മുരളീധരൻ തന്നെ പറഞ്ഞത്. അതുകഴിഞ്ഞ് പൂരം കലക്കൽ വിവാദം കൊണ്ടുവന്നു. അതൊന്നും വിലപ്പോവില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പുതിയൊരു വിവാദം ഉയർത്തുന്നത്. ഇനിയും നിയമപരമായ നടപടി തേടാമെന്നും അല്ലാതെ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്തത് കൊണ്ട് സുരേഷ് ഗോപിയുടെ എംപി സ്ഥാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
14 വോട്ടല്ല, ധാരാളം വോട്ട് ചേർത്തിട്ടുണ്ടാവുമല്ലോ, അങ്ങനെ ചേർക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കൊടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം ജനങ്ങളുടെ വിശ്വാസം ലഭിക്കാതിരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനേയും തിരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനാ സ്ഥാപനങ്ങളെയും ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയുടേത് നികൃഷ്ടമായ നിലപാടാണെന്നും വി. മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന വി. ശിവൻകുട്ടിയുടെ ആരോപണത്തിനും വി. മുരളീധരൻ മറുപടി നൽകി. വി. ശിവൻകുട്ടി തമാശ പറയുന്നയാളാണ്. ഗോവിന്ദച്ചാമി ചാടി പോയപ്പോഴും ശിവൻകുട്ടി തമാശ പറഞ്ഞിരുന്നു. ശിവൻകുട്ടിയുടെ തമാശയ്ക്ക് താൻ മറുപടി പറയേണ്ട ആളല്ല. ആര്ക്ക് ആരെയും കാണാനില്ലെന്ന് പരാതി പൊലീസിൽ നൽകാം. സുരേഷ് ഗോപി പാർലമെന്റിൽ പങ്കെടുക്കുന്നു.
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ അതിൽ പങ്കെടുക്കാതെ സുരേഷ് ഗോപി കെ.എസ്.യു.ക്കാരന്റെ വീട്ടിൽ പോയി നിൽക്കണോയെന്ന് വി. മുരളീധരൻ ചോദിച്ചു. യുവമോർച്ച പട്ടിക താൻ കണ്ടിട്ടില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.
Story Highlights : V Muraleedharan Reacts to Congress Vote Chori’ Allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here