വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി?
വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തിയേക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സുരേഷ് ഗോപിയുമായി ജില്ലാ നേതൃത്വം സംസാരിച്ചതായാണ് വിവരം. വയനാട്ടില്‍ മത്സരിക്കാനുള്ള സന്നദ്ധത സുരേഷ് ഗോപി അറിയിച്ചതായും സൂചനയുണ്ട്. സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് മത്സരിക്കുന്നത് സംബന്ധിച്ച് സുരേഷ് ഗോപി സ്വീകരിച്ച നിലപാട്.
ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്ന സാഹചര്യത്തില്‍ ശക്തനായ നേതാവിനെ നിര്‍ത്താനാണ് ബിജെപി ലക്ഷ്യംവെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ബിഡിജെഎസിന് നല്‍കിയ സീറ്റ് ബിജെപി തിരിച്ചെടുക്കുമെന്നാണ് വിവരം.
രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും അംഗീകരിക്കുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ വരവ് വയനാട് ഡിസിസി ഇരുകൈയോടെയാണ് സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here