രാഹുല്‍ ഗാന്ധിയുടെ വരവ് തേക്കേ ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും: രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് തെക്കേ ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് പുതു ഊര്‍ജ്ജമായി. 20 ല്‍ 20 സീറ്റും നേടുകയാണ് ലക്ഷ്യം. ഇതിന് അനുകൂലമായ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് യുഡിഎഫ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞു.
നാളെ പതിനൊന്നരയോടെയാകും രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുകയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടെ പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി റോഡ് ഷോ ഉണ്ടായിരിക്കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരക്കും. തുടര്‍ന്നുള്ള നടപടികള്‍ എഐസിസി ആയിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദക്ഷിണേന്ത്യയോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ മനോഭാവത്തിന് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി ഇന്ത്യന്‍ ജനതയെ വര്‍ഗീയവല്‍ക്കരിക്കുകയാണ്. ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യാനിയായും ഇന്ത്യന്‍ ജനതയെ വേര്‍തിരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് പറ്റിയ പണിയല്ല. അതിനുള്ള മറുപടി കേരള ജനത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here