സുമിത്ര മഹാജന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് സുമിത്ര മഹാജന്‍ വ്യക്തമാക്കി. തന്റെ സ്ഥാനാര്‍ത്ഥിത്വം ഇത് വരെയും പ്രഖ്യാപിക്കാതിരുന്ന നേതൃത്വത്തോട് പ്രതിഷേധം അറിയിച്ച് കൊണ്ടാണ് സുമിത്രയുടെ പിന്‍മാറ്റം.
എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി സീറ്റ് ലഭിക്കാത്തതില്‍ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. 1989 മുതല്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലത്തിലെ എം പിയായ സുമിത്ര മഹാജന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ നേതൃത്വം തയ്യാറാവത്തിനെ തുടര്‍ന്നാണ് അവര്‍ അതൃപ്തി അറിയിച്ചത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന പ്രചാരണം പലയിടത്തായി നടക്കുന്നു. അക്കാര്യം താന്‍ തന്നെ വ്യക്തമാക്കാം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് സുമിത്ര മഹാജന്‍ തന്നെ വ്യക്തത വരുത്തി.
ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ഇക്കാര്യമറിയിച്ചു. വരുന്ന ഏപ്രില്‍ 12ന് 76 വയസ് പൂര്‍ത്തിയാകുന്ന സുമിത്രക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടിരുന്നെന്നും അത് മറ്റ് പലരില്‍ നിന്നും അറിഞ്ഞ അവര്‍ പാര്‍ട്ടിയെ പ്രതിഷേധം അറിയിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഇതോടെ മുതിര്‍ന്ന നേതാക്കളെ പൂര്‍ണ്ണമായി അവഗണിക്കുന്ന സമീപനമാണ് ബിജെപിയുടേതെന്ന വിമര്‍ശം കൂടുതല്‍ ശക്തമായി. എട്ട് തവണ ഇന്‍ഡോറില്‍ നിന്ന് ലോക്‌സഭാംഗമായ സുമിത്രക്ക് കാര്യമായ സ്വാധീനമുണ്ട്. മെയ് 19 നാണ് ഇന്‍ഡോറില്‍ വോട്ടെടുപ്പ് നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here