ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം അവസാനിച്ചു; മഹാരാഷ്ട്രയിലും ആന്ധ്രയിലും അക്രമം ; രണ്ട് മരണം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. അവസാനം ലഭിച്ച കണക്കുകൾ പ്രകാരം സിക്കിം (ഒരു സീറ്റ്) 69%, മിസോറം (1) 60%, നാഗലാൻഡ് (1)-78%, മണിപ്പുർ (1)-78.2%, ത്രിപുര (1)-81 %, അസ്സം (5)-68%, പശ്ചിമ ബംഗാൾ (2) 81%, ആൻഡമാൻ നിക്കോബാർ (1)-70.67%, ആന്ധപ്രദേശ് (25) -66%, ഉത്തരാഖണ്ഡ് (5)-57.85%, ജമ്മു കശ്മീർ-(2)54.49%, തെലങ്കാന (17)-60%, ഛത്തീസ്ഗഢ് (1)-56%, അരുണാചൽ പ്രദേശ് (2)-66%, ബിഹാർ (4)-50%, ലക്ഷദ്വീപ് (1)-66%, മഹാരാഷ്ട്ര (7)-56%, മേഘാലയ (2)-67.16%,ഒഡീഷ (4)-68%,ഉത്തർപ്രദേശ് (8)-63.69%, എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്.
വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോലിയിൽ പോലീസ് സംഘത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായി. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്ടറിൽ നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്ടറിന് നേരെയുംമാവോവാദി സംഘം വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്.
വോട്ടെടുപ്പിനിടെ ആന്ധപ്രദേശിൽ വ്യാപക സംഘർഷമുണ്ടായി. 15 ഓളം അക്രമസംഭവങ്ങളിലായി രണ്ടു പേർ കൊല്ലപ്പെട്ടു. വൈ.എസ്.ആർ കോൺഗ്രസിന്റേയും ടിഡിപിയുടേയും ഓരോ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. വോട്ടിങ് മെഷീനുകൾ തകരാറിലായത് കാരണം 150 ഓളം ഇടങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here