ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരം; പെരിയ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പെരിയ കൊലപാതകം സംബന്ധിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഹൈക്കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍, അമ്മ ലളിത എന്നിവരായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നായിരുന്നു ബന്ധുക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ബന്ധുക്കള്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐക്ക് വിടാന്‍ കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here