നിരീക്ഷകനെ നിയമിച്ചത് ഏകോപനത്തിന്; ശശി തരൂര്‍ പൂര്‍ണ്ണ തൃപ്തനെന്ന് മുകുള്‍ വാസ്‌നിക്

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ശശി തരൂരിന് പൂര്‍ണ തൃപ്തിയുണ്ട്. നിരീക്ഷകരെ നിയമിച്ചത് പരാതിയുടെ അടിസ്ഥാനത്തിലല്ല. ഏകോപനത്തിനു വേണ്ടിയാണെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു. ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരിന്നു അദ്ദേഹം.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ പാളിച്ചകളില്ലെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. വിഷയത്തില്‍ എഐസിസി പൂര്‍ണ്ണ തൃപ്തരാണ്. ശശി തരൂര്‍ പരാതി നല്‍കിയിട്ടില്ല. പ്രത്യേക ശ്രദ്ധയ്ക്കാണ് തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത്. 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും നിരീക്ഷകരുണ്ടാകും. സര്‍വെ ഫലങ്ങളില്‍ പറയുന്നത് പോലെയല്ല, തിരുവനന്തപുരം യുഡിഎഫിന് വിജയം ഉറപ്പുള്ള മണ്ഡലമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
Read more: സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ പാളിച്ചകളില്ല; എഐസിസി പൂര്‍ണ്ണ തൃപ്തരെന്ന് കെ സി വേണുഗോപാല്‍
മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്ന് കാണിച്ച് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് ഉള്‍പ്പെടെ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ കെപിസിസി ഇടപെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷകനെ എഐസിസി നിയോഗിച്ചിരുന്നു. കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളയെ ആണ് നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പട്ടോളയുടെ നിയമനം. നാന പട്ടോള ഇന്ന് കേരളത്തില്‍ എത്തുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here