നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ല : തെരഞ്ഞെടുപ്പ് കമ്മീഷൻ
നമോ ടിവിയ്ക്കെതിരായ നിയന്ത്രണങ്ങൾ കർശനമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ. നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. നമോ ടി.വി കർശനമായി നിരീക്ഷിക്കാൻ തെരെഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടിവിയിലെ തെരെഞ്ഞെടുപ്പ് പരിപാടികൾക്കായി ചിലവാക്കുന്ന തുക അതത് സ്ഥാനാർത്ഥികളുടെയോ പാർട്ടികളുടേയോ തെരെഞ്ഞെടുപ്പ് ചിലവിലേക്ക് വകയിരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
നേരത്തെ നമോ ടിവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനാണ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. കമ്മീഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപാടികൾ പ്രക്ഷേപണം ചെയ്യരുതെന്നാണ് ഉത്തരവ്.
24 മണിക്കൂറും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാന ലാണു നമോ ടിവി. പ്രമുഖ ഡിടിഎച്ച് ശൃംഖലകൾ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിന്റെ സമർപ്പണം നിർവഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, റാലികൾ, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയവയാണു പരിപാടികൾ.
അനുമതിയില്ലാതെ ചാനൽ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here