‘ജയിലിൽ കിടക്കാൻ ആരോഗ്യമില്ലാത്ത സാധ്വിക്ക് എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയും; ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി’: ഒമർ അബ്ദുള്ള

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞ താക്കൂറിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയ്‌ക്കെതിരെ വിമർശനവുമായി ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള രംഗത്ത്. ഭീകരവാദക്കേസിൽ വിചാരണ നേരിടുന്നയാളെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് പ്രജ്ഞക്ക് ജാമ്യം കിട്ടിയത്. പക്ഷെ ജയിലിൽ കിടക്കാൻ ആരോഗ്യമില്ലാത്ത അവർക്ക് എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകും?. ബിജെപിയുടേത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
എട്ടു വർഷത്തിലധികം ജയിലിൽ കഴിഞ്ഞ സാധ്വിക്ക് 2017ലാണ് ജാമ്യം ലഭിച്ചത്. സാധ്വിക്ക് സ്തനാർബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാൻ കഴിയില്ലെന്നും അവരുടെ മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു.
സാധ്വി പ്രജ്ഞ താക്കൂർ ബിജെപിയിൽ ചേർന്നതായി ഇന്നലെ വാർത്തകളുണ്ടായിരുന്നു. ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങിനെതിരെ സാധ്വി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും വിവരമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here