മംഗലാപുരത്തു നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി

മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. ആറ് മണിക്കൂർകാണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രാവിലെ ഒൻപതുമണിയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ആദ്യം തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് സർക്കാർ ഇടപ്പെട്ട് കൊച്ചി അമൃത ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുവരുകയായിരുന്നു.
മംഗലാപുരത്ത് നിന്നും റോഡ് മാർഗമാണ് കുഞ്ഞിനെ അമൃതയിൽ എത്തിച്ചത്. KL60 J 7739 എന്ന നമ്പർ ആംബുലൻസിലാണ് കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് വൈകീട്ടോടെ അമൃതയിലെത്തി. കുഞ്ഞുമായി എത്തുന്ന ആംബുലൻസിന് വഴിയൊരുക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here