‘ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടത്തുന്ന ഒരു പാർട്ടി അതും അതിനപ്പുറവും ചെയ്യും’ വോട്ടിങ് മെഷീൻ തകരാറിൽ ബിജെപിക്കെതിരെ എ കെ ബാലൻ

കൈപ്പത്തിക്ക് വോട്ടു ചെയ്യുമ്പോൾ താമരക്ക് പതിയുന്നുവെന്ന ആരോപണത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ കെ ബാലൻ. ഭരണഘടന വരെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു സംഘടന അതും അതിനപ്പുറവും ചെയ്യാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക പ്രശ്‌നമാണ് ആശങ്കപ്പെടേണ്ടതില്ല എന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ പറയുന്നത്. എന്നാൽ തങ്ങൾ അതൊന്നും തള്ളിക്കളയുന്നില്ലെന്നും ബാലൻ പറഞ്ഞു.
ഈ തരത്തിലുള്ള ആരോപണങ്ങൾ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് പതിയുക എന്ന ആരോപണം പോലും ഉയരാൻ പാടില്ലാത്തതാണ്. അത്രത്തോളം വൃത്തികെട്ട സമീപനം ഏത് തലം വരെയും ഉപയോഗിക്കും എന്നതിന്റെ തെളിവാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു.
ലൈംഗീക പീഡന ആരോപണം മുതൽ ആലത്തൂരിൽ നടന്ന പൊറാട്ടു നാടകം വരെ ജനങ്ങൾ തിരിച്ചറിയും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംഘടനാ പ്രവർത്തനവും പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോട് കേന്ദ്രം കാണിച്ച നീചമായ സമീപനവും ഉൾപ്പെടെ ജനങ്ങൾ മനസിലാക്കും. അത് വ്യക്തമാക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം. ഒരു പ്രധാനമന്ത്രി ഇതുപോലെ പച്ചക്കള്ളം പറഞ്ഞിട്ടുള്ള ഒരു കാലഘട്ടം ഇതിന് മുൻപ് ഉണ്ടായിട്ടില്ല.
സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരാണ് 144 പാസാക്കണമെന്ന് ഉത്തരവിറക്കിയത്. അതിന്റെ കോപ്പി തന്റെ കൈവശമുണ്ട്. ഇതൊക്കെ ചെയ്തിട്ടും നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ മുൻപ് കണ്ടിട്ടില്ല. ഭക്ത ജനങ്ങളെ ഇതൊന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ട. തെരഞ്ഞെടുപ്പിനെ ഒരു വിധത്തിലും ഇതൊന്നും ബാധിക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here