ഷുഹൈബ് വധം; നാല് പ്രതികൾക്ക് ജാമ്യം
കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയടക്കം നാല് പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം.
ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. 2018 ഫെബ്രുവരി 12നാണ് സിപിഐഎം പ്രവർത്തകരായ പ്രതികൾ നടത്തിയ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിക്കൊന്നത്.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ ഷുഹൈബിനെയും കൂട്ടുകാരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ തടഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിക്കും മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സിപിഐഎം പിന്നീട് പുറത്താക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here