യുഎഇ നിവാസികൾക്ക് കൂടുതൽ ആശങ്ക ഹൃദയത്തിന്റെ കാര്യത്തിലെന്ന് സർവേ

ഹൃദയത്തിന്റെ ആരോഗ്യത്തിലുള്ള ആശങ്കയാണ് യുഎഇ നിവാസികളെ ഏറെ അലട്ടുന്നതെന്നും കടുത്ത മാനസിക സംഘർഷം ഇവർ അനുഭവിക്കുന്നതായും സർവേ ഫലം. യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമ സൂചിക മുൻവർഷത്തേക്കാൾ ഉയർന്നതായും സർവേഫലം പറയുന്നു. 62.9 പോയിന്റുള്ള ആരോഗ്യ ക്ഷേമ സൂചിക ആഗോള ശരാശരിയേക്കാൾ മുകളിലാണ്. ആഗോളതലത്തിൽ ആരോഗ്യക്ഷേമത്തിൽ യു.എ.ഇ ആറാം സ്ഥാനത്താണ്. ഹൃദയ ആരോഗ്യമാണ് പ്രധാന ഉത്കണ്ഠയായി യു.എ.ഇ നിവാസികൾ കാണുന്നത്. അമിതരക്ത സമ്മർദം രണ്ടാം സ്ഥാനത്തുണ്ട്. ബോഡി മാസ് ഇൻഡക്സ്, രക്ത സമ്മർദം പോലുള്ള ഹൃദയ ആരോഗ്യ സൂചികകളെക്കുറിച്ച് താമസക്കാർക്ക് ഏറെക്കുറെ ബോധ്യമുണ്ടെന്നും സർവേ വെളിപ്പെടുത്തി.
22 ശതമാനം ആളുകൾ നിയന്ത്രിക്കാനാവാത്ത തരത്തിൽ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ഉറക്കമില്ലായ്മ, മോശമായ ഭക്ഷണ രീതികൾ എന്നിവ വലിയ വെല്ലുവിളിയാണ്. വ്യായാമത്തിൽ ശ്രദ്ധ ചെലുത്തുന്നതിലും കുറവു വരുന്നു. നീണ്ട സമയം ജോലി ചെയ്യുന്നതും ജോലി സ്ഥലത്തെ ബന്ധങ്ങളും 91 ശതമാനം ആളുകളിൽ സമ്മർദം സൃഷ്ടിക്കുന്നു. സിഗ്ന കോർപറേഷൻ തയ്യാറാക്കിയ സർവേ റിപ്പോർട്ട് ദുബായ് ഹെൽത്ത് അതോറിറ്റിയിലെ ഹെൽത്ത് ഇൻഷുറൻസ് കോർപറേഷൻ ഉപദേശകൻ ഡോ. സാലിഹ് അൽ ഹാഷിമി, ഇൻഷുറൻസ് പോളിസി വിഭാഗം മേധാവി ഡോ. മുഹമ്മദ് ഫർഗാലി, നൂർ ബാങ്ക് കാര്യദർശി ഗെയിൽ സ്റ്റാൻലി,സിഗ്ന മിന സി.ഇ.ഒ ജെറോം ഡ്രോഷ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. തുടർന്ന് പാനൽ ചർച്ചയും നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here