കൊളംബോ സ്ഫോടനം; മുഖ്യ സൂത്രധാരൻ കേരളത്തിൽ സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ട്

ശ്രീലങ്കയിൽ ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിം 2017 ൽ രണ്ട് തവണ ഇന്ത്യയിൽ എത്തിയിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഇയാൾ സന്ദർശനങ്ങൾ നടത്തിയത്. ഇയാൾ ഏതാനും മാസം ഇന്ത്യയിൽ തങ്ങിയിരുന്നതായും വിവരമുണ്ട്. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശ്രീലങ്കൻ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനായിരുന്നു സഹ്റാൻ ഹാഷിം. കേരളത്തിലെ മലപ്പുറം, തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, വെല്ലൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് ഹാഷിം സന്ദർശനം നടത്തിയതെന്നാണ് വിവരം. ഹാഷിമിനെ കൂടാതെ ചാവേറായി പ്രവർത്തിച്ച മുഹമ്മദ് മുബാറക് അസാനും ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഹാഷിമും,അസാനും ഇന്ത്യയിലേക്ക് സന്ദർശനം നടത്തിയതായുള്ള രേഖകൾ ഉണ്ട്. ഐഎസിന്റെ കോയമ്പത്തൂർ മൊഡ്യൂളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായി നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് സ്ഫോടന പരമ്പരകളെപ്പറ്റി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here