നടിയെ ആക്രമിച്ച കേസ്; ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ദ്യശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റാരോപിതന്റെ ഹർജ്ജി തള്ളണമെന്നും കുറ്റം ചുമത്തുന്നത് വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും.
ഇന്നലെ പരിഗണിക്കേണ്ട കേസ് ജസ്റ്റിസ് ഖാൻ വിൽക്കറിന്റെ ബഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദ്യശ്യങ്ങളുടെ പകർപ്പ് നിരപരാധിത്തം തെളിയിക്കാൻ അനിവാര്യമാണെന്നാണ് ദിലീപിന്റെ ഹർജ്ജി. ഇക്കാര്യത്തിൽ തീർപ്പ് ഉണ്ടാകുന്നത് വരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്ന അപേക്ഷ സുപ്രീംകോടതിയിൽ ദിലീപ് സമർപ്പിച്ചിട്ടുണ്ട്. ഹർജ്ജി പരിഗണിക്കുന്ന സുപ്രീംകോടതി അപേക്ഷ ഇന്ന് തിർപ്പാക്കാനാണ് സാധ്യത.
നിലവിൽ സുപ്രീംകോടതിയുടെ തിരുമാനമുണ്ടാകും വരെ കുറ്റം ചുമത്തില്ല എന്ന നിലപാട് പ്രോസിക്യുഷൻ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിക്കും. അടിയന്തിരമായി ഹർജ്ജിയിൽ ഉത്തരവ് പുറപ്പെടുവിക്കണം എന്ന അഭ്യർത്ഥനയാകും നടത്തുക. ഹർജ്ജിയും അപേക്ഷയും കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ദിലീപിന്റെ തന്ത്രമാണെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യവും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കും.
ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ദ്യശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന് ദിലീപിന്റെ
ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹർജി തള്ളിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here