ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈനില്‍ മാറ്റമില്ല; നിലവിലുള്ള അലൈന്‍മെന്റില്‍ തുടരുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി
ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനില്‍ മാറ്റമില്ലെന്നും നിലവിലുള്ള അലൈന്‍മെന്റില്‍ തുടരുമെന്നും വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി. അതേ സമയം മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി ശാന്തിവനത്തിലെ കാര്യങ്ങള്‍ മനസിലാക്കി തങ്ങള്‍ക്കനുകൂലമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശാന്തി വനം ഉടമ സിനി ട്വന്റി ഫോറിനോട് പറഞ്ഞു.
മൂന്നു കാവുകളും മൂന്നു കുളങ്ങളും അടങ്ങുന്ന രണ്ടേക്കറോളം വരുന്ന ശാന്തിവനത്തിലെ
മുഴുവന്‍ ആവാസവ്യവസ്ഥയെയും തകിടം മറിച്ചു കൊണ്ട് കെഎസ്ഇബിയുടെ ഇലക്ട്രിക് ടവര്‍ സ്ഥാപിക്കാന്‍ പോകുന്നത്. വനഭൂമി നശിപ്പിക്കുന്നതിനെതിരെ ഉള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ പ്രതികരണം.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും കാടിനെയും സാധാരണക്കാരെയും അറിയാവുന്ന മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കി വനത്തെ സംരക്ഷിക്കുന്ന നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശാന്തി വനം ഉടമ പറഞ്ഞു.
അതേസമയം പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടതെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു വ്യക്തമാക്കി. ഈ അലൈമെന്റില്‍ മാറ്റം വരുത്താന്‍ അധികാരികളെ സമീപിക്കാന്‍ പരാതിക്കാരിക്ക് അവകാശമുണ്ട് എന്നാണ് കേസില്‍ കോടതി നിരീക്ഷിച്ചത്.
ഇക്കാര്യത്തില്‍ വനംവകുപ്പും ജനപ്രതിനിധികളുെ കൃത്യമായി ഇടപെടേണ്ടതുണ്ട്. കെഎസ്ഇബി ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറുമെന്നും ശരിയായ ഒരു അലൈന്‍മെന്റിലൂടെ ഈ വനഭൂമിയെ സംരക്ഷിക്കുകയും ചെയ്യുമെന്നാണ് പ്രതിക്ഷേധക്കാരുടെ വിശ്വാസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here