പ്രമുഖ തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു

പ്രമുഖ തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു. 75 വയസായിരുന്നു. പുലർച്ചെ 1.20നായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുനൽവേലി വീർബാബു നഗറിലെ രാമൻ ഹട്ട ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
1944 സെപ്തംബർ 26 ന് തമിഴ്‌നാട്ടിലെ കായൽപട്ടണത്തു ജനിച്ച മീരാൻ തമിഴ്, മലയാളം ഭാഷകളിലേക്ക് നിരവധി പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഒരു കടലോരഗ്രാമത്തിൽ കതൈ, തുറൈമുഖം, കൂനൻതോപ്പ്, ചായ്വു നാർക്കാലി, അഞ്ചുവണ്ണം തെരു, എരിഞ്ഞു തീരുന്നവർ തുടങ്ങയവയാണ് പ്രധാന നോവലുകൾ. അൻപുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പിൽ മുഹമ്മദ് മീരാൻ കതൈകൾ, ഒരു മാമരമും കൊഞ്ചം പറവൈകളും തുടങ്ങിയ കഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഹുസ്‌നുൽ ജമാൽ, ദൈവത്തിന്റെ കണ്ണ്, വാഴ്‌കൈ വരലാർ, തൃക്കൊട്ടിയൂർ കുരുണുവേൽ, മീസാൻ കർക്കളിൻ കാവൽ തുടങ്ങിയ കൃതികൾ അദ്ദേഹം തമിഴിലേക്ക് മൊഴിമാറ്റി.
ഭാര്യ: ജലീല മീരാൻ. മക്കൾ: ശമീം അഹമ്മദ്, മിർസാദ് അഹമ്മദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here