ജോലി സമയത്ത് ജീവനക്കാർ കൂട്ടത്തോടെ വിവാഹത്തിനു പോയ സംഭവം; താലൂക്ക് സപ്ലൈ ഓഫീസർക്ക് സസ്‌പെൻഷൻ

ജോലി സമയത്ത് ജീവനക്കാർ കൂട്ടത്തോടെ വിവാഹത്തിന് പോയ സംഭവത്തിൽ പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർക്ക് സസ്‌പെൻഷൻ.ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊട്ടാരക്കര സപ്ലൈ ഓഫീസർക്കാണ് പകരം താത്കാലിക ചുമതല നൽകിയിരിക്കുന്നത്. പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാർ കൂട്ടത്തോടെ സഹപ്രവർത്തകന്റെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനായി ഓഫീസ് സമയത്ത് പോയത് വിവാദമായിരുന്നു.
Read Also; ബിപിഎൽ കാർഡ് പുതുക്കിയപ്പോൾ എപിഎൽ കാർഡായി; ഒടുവിൽ 24 ‘ഉത്തരം’ പരിപാടിയിലൂടെ പരിഹാരം
സപ്ലൈ ഓഫീസിലെ 14 ജീവനക്കാരും പോയതോടെ റേഷൻ കാർഡിനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിയ സ്ത്രീകളടക്കമുള്ളവർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നത് പ്രതിഷേധങ്ങൾക്കും വഴി വെച്ചിരുന്നു. 15 കിലോമീറ്ററിലധികം ദൂരെ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ ജീവനക്കാർ നാല് മണിക്കൂറിനു ശേഷമാണ് തിരിച്ചെത്തിയത്. സംഭവം വിവാദമായതോടെ രാവിലെ രജിസ്റ്ററിൽ ഒപ്പിട്ട് വിവാഹത്തിന് പോയ എല്ലാവർക്കും ഉച്ചവരെ അവധി നൽകിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here