വിവാദ പരാമര്‍ശം ; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
![](https://www.twentyfournews.com/wp-content/uploads/2019/05/24-image-size-22-1.jpg?x93056)
ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പാര്‍ട്ടി അംഗത്തെ സിപിഎംല്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടിയെന്ന് വിശദീകരണം. ഷിബു ചെല്ലിക്കണ്ടത്തിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന ഏരിയാ, ലോക്കല്‍ കമ്മറ്റികളുടെ ശുപാര്‍ശ ജില്ലാ നേതൃത്വത്തിന് കൈമാറി
ആലപ്പുഴ മുഹമ്മയിലെ പി.കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി സാക്ഷികളെ സാധീനിച്ചു മൊഴി തിരുത്താന്‍ പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്നായിരുന്നു ഷിബു ചെല്ലിക്കണ്ടത്തലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഷിബുവിന്റെ പരാമര്‍ശത്തെ പൂര്‍ണമായി തള്ളികളഞ്ഞ സിപിഎം പ്രദേശിക നേതൃത്വങ്ങള്‍ രംഗത്തെത്തുകയായിരുന്നു. പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി ഘടകത്തില്‍ ഒരിക്കലെങ്കിലും ഷിബു പറയണമായിരുന്നു. അല്ലാതെ മാദ്ധ്യമങ്ങളിലൂടെ പാര്‍ട്ടിയേയും, പാര്‍ട്ടി നേതാകളേയും അവഹേളിക്കുന്ന തരത്തില്‍ പ്രതികരണങ്ങള്‍ നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റികളും ഏരിയാ കമ്മറ്റിയും വിലയിരുത്തി. അതേസമയം കേസ് അട്ടിമറിക്കാന്‍ സിപിഎം പ്രാദേശികനേതൃത്വം ശ്രമം നടത്തി എന്ന ഷിബുവിന്റെ ആരോപണം ഏരിയാ നേതൃത്വം അന്വേഷിച്ചു എന്നും, വാസ്തവ വിരുദ്ധമായ പ്രസ്താവനയാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി കൈ കൊണ്ടതെന്നും കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി രാധാകൃഷ്ണന്‍ വ്യക്തമാക്കി.
വിഷയം ചര്‍ച്ച ചെയാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഷിബുവിനെതിരായ നടപടി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കണര്‍കാട് ബ്രാഞ്ച് കമ്മറ്റി യോഗത്തിലും ഷിബുവിനെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. സ്വന്തം പാര്‍ട്ടി ഘടകത്തിലോ, മേല്‍ഘടകങ്ങളിലോ പരാതി നല്‍കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയെന്ന ഷിബുവിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. കേസില്‍ സാക്ഷിയല്ലാത്ത ഷിബു, മറ്റ് സാക്ഷികള്‍ 164 പ്രകാരം നല്‍കിയ മൊഴി തിരുത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു എന്ന് പറയുന്നത് വിശ്വാസ്യ യോഗ്യമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അച്ചടക്ക നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here