സൗദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ ആക്രമിക്കപ്പെട്ടു

സൗദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് സാധ്യതയുണ്ടെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് സംഭവം. സംഭവത്തെ അറബ് ലീഗ് അപലപിച്ചു.
ഇന്നലെയാണ് യു.എ.ഇയിലെ ഫുജൈറ കടല്‍തീരത്ത് വെച്ച് സൗദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. സംഭവം സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. മേഖലയില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് തൊട്ടു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. അമേരിക്കയിലേക്കുള്ള എണ്ണ ശേഖരിക്കാനായി പുറപ്പെട്ട സൗദി അരാംകോയുടെ കപ്പലായിരുന്നു ആക്രമണത്തിന് ഇരയായത്തില്‍ ഒന്ന്. ആര്‍ക്കും പരിക്കില്ലെങ്കിലും കപ്പലുകള്‍ക്ക് നേരിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഫുജൈറ കടലില്‍ വെച്ച് ഞായറാഴ്ച നാല് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി യുഎഇ സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് റാഷിദ് ആവശ്യപ്പെട്ടു. സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയവും അറബ് ലീഗും അപലപിച്ചു. ആക്രമണത്തെ കുറിച്ച് യുഎഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് സൂചന. പടക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിലേക്കയച്ചു അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തമാക്കിയതോടെ ആശങ്കാജനകമാണ് പശ്ചിമേഷ്യയിലെ കാര്യങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here