ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ ചിലവ് സർക്കാർ വഹിക്കണമെന്ന പിഎസ്‌സി ചെയർമാന്റെ ആവശ്യം തള്ളി

ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ ചിലവ് സർക്കാർ വഹിക്കണമെന്ന പിഎസ്‌സി ചെയർമാന്റെ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി. മന്ത്രിമാർക്കില്ലാത്ത സൗകര്യം പിഎസ്‌സി ചെയർമാന് നൽകാനാവില്ലെന്ന് വകുപ്പ് നിലപാടെടുത്തു. ഇക്കാര്യം രേഖപ്പെടുത്തിയ ഫയൽ മുഖ്യമന്ത്രിയ്ക്ക് കൈമാറാനാണ് തീരുമാനം. ഭാര്യയുടെ ചിലവ് സർക്കാർ വഹിക്കണമെന്ന ആവശ്യം പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ ഏപ്രിൽ 30നാണ് ഫയലിൽ കുറിച്ചത്. ഇക്കാര്യം പിഎസ്‌സി സെക്രട്ടറി സാജു ജോർജ് സർക്കാരിനെ കത്ത് മുഖേന
അറിയിക്കുകയായിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചിലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ സർക്കാരിന് കത്ത് നൽകിയത്. സംസ്ഥാന പിഎസ്‌സി അധ്യക്ഷൻമാരുടെ ദേശീയ സമ്മേളനവും അതിന്റെ ഭാഗമായുള്ള സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടക്കുമ്പോൾ പിഎസ്‌സി ചെയർമാനോടൊപ്പം ജീവിതപങ്കാളിക്കും ക്ഷണമുണ്ടെന്നും, മറ്റു സംസ്ഥാനങ്ങളിൽ ജീവിതപങ്കാളിയുടെ യാത്രാച്ചിലവ് സർക്കാരാണ് വഹിക്കുന്നതെന്നും പറയുന്ന കത്തിൽ കേരളത്തിലെ പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചിലവും സർക്കാർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Read Also; ഭാര്യയുടെ യാത്രാച്ചിലവ്; കത്ത് പിൻവലിക്കില്ലെന്ന് പിഎസ്‌സി ചെയർമാൻ
അതേ സമയം സംഭവം വിവാദമായതോടെ പിഎസ്‌സി ചെയർമാൻ യോഗം വിളിച്ചു ചേർത്തിരുന്നു. ഔദ്യോഗിക യാത്രയിൽ അനുഗമിക്കുന്ന ഭാര്യയുടെ യാത്രാ ചിലവും സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് പിൻവലിക്കില്ലെന്നാണ് പിഎസ്‌സി ചെയർമാൻ എം.കെ സക്കീർ യോഗത്തിൽ അറിയിച്ചത്. യുഡിഎഫ് അംഗങ്ങൾ ഉൾപ്പെടെ പിഎസ്‌സി ചെയർമാനെ പിന്തുണയ്ക്കുകയും ചെയ്തു. സർക്കാരിന് കത്ത് അയച്ച സെക്രട്ടറിക്ക് ജാഗ്രത കുറവുണ്ടായെന്ന് യോഗത്തിൽ വിമർശനമുയർന്നു. തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു പിഎസ്‌സി ചെയർമാന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here