അൽവാർ കൂട്ടബലാത്സംഗം; ഇരയെ സന്ദർശിച്ച് രാഹുൽ ഗാന്ധി; കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് ഉറപ്പ്

രാജസ്ഥാനിലെ അൽവാറിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും രാഹുലിനൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രാഹുൽ, സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി. യുവതിയോടും കുടുംബാംഗങ്ങളോടും സംസാരിച്ചെന്നും നീതി ലഭ്യമാക്കുമെന്ന് ഉറപ്പു നൽകിയെന്നും രാഹുൽ പറഞ്ഞു.
അൽവാറിലെ സംഭവം അറിഞ്ഞതിന് പിന്നാലെ താൻ അശോക് ഗെലോട്ടിനോട് അതേപ്പറ്റി സംസാരിച്ചിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ഇത് തനിക്കൊരു രാഷ്ട്രീയ വിഷയമല്ല. കുടുംബത്തെ സന്ദർശിക്കുകയും അവർക്ക് നീതി ലഭ്യമാക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Read more: ‘മോദിലൈ’ ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയിലെ പുതിയ വാക്ക്; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; വിവാദം
കഴിഞ്ഞ മാസം 26നാണ് ഭർത്താവിന്റെ മുന്നിൽവെച്ച് ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഭർത്താവുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് രണ്ട് ബൈക്കിലെത്തിയ യുവാക്കൾ തടഞ്ഞുനിറുത്തി യുവതിയേയും ഭർത്താവിനേയും ഭീഷണിപ്പെടുത്തി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഭർത്താവിനെ രണ്ട് യുവാക്കൾ മർദ്ദിച്ച് അവശനാക്കി. മറ്റ് മൂന്ന് യുവാക്കൾ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 10000 രൂപ അപഹരിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here