സീറോ മലബാർ വ്യാജ രേഖ കേസ്; ഫാദർ പോൾ തേലക്കാടിനെയും ടോണി കല്ലൂക്കാരനെയും വീണ്ടും ചോദ്യം ചെയ്യും
സീറോ മലബാർ വ്യാജ രേഖാ കേസിൽ ഫാദർ പോൾ തേലക്കാടിനെയും ഫാദർ ടോണി കല്ലൂക്കാരനെയും വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നത്.
കാർഡിനാൾ ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ നിർമിച്ചത് ആദിത്യയാണ്. വ്യാജരേഖ തയ്യാറാക്കിയത് തേവരയിലെ കടയിലാണെന്നും ആദിത്യ മൊഴി നൽകി. സഭയിൽ കർദിനാളിനെതിരെ വികാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് ആദിത്യ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് ആദിത്യ കസ്റ്റഡിയിലാകുന്നത്. തുടർന്ന് ഇന്നലെ രാത്രി ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊരട്ടി സാഞ്ചോ നഗർ പള്ളി വികാരി സാഞ്ചോ കല്ലൂക്കാരനെതിരെയാണ് ആദിത്യയുടെ മൊഴി. കോന്തുരുത്തി പളളിയിലെ സഹവികാരിയുടെ നിർദ്ദേശപ്രകാരമാണ് വ്യാജരേഖ നിർമ്മിച്ചത്. ഇത് കേസാകില്ലെന്ന് വൈദികൻ ഉറപ്പ് നൽകിയിരുന്നുവെന്നും ആദിത്യ മജിസ്‌ട്രേറ്റിന് മൊഴി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here