മലയാളത്തിന്റെ പൂങ്കുയില്‍… പി ലീലയുടെ സ്മൃതികളില്‍…

മലയാളിക്ക് ഒരേ സമയം ഉണര്‍ത്തുപാട്ടും ഉറക്കുപാട്ടും ആയിരുന്ന പി.ലീല എന്ന അനുഗ്രഹീത ഗായികയുടെ ജന്മവാര്‍ഷികമാണിന്ന്. മലയാളത്തിന് ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച പി.ലീല മലയാളിയുടെ എക്കാലത്തെയും മികച്ച ഗായിക തന്നെയാണ്.
1943-ല്‍ തമിഴ് ചിത്രത്തില്‍ പാടിക്കൊണ്ടാണ് പി.ലീല പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ചത്. നിര്‍മ്മല എന്ന സിനിമയില്‍ ആണ് മലയാളത്തില്‍ ആദ്യമായിട്ട് പി ലീല പാടിയത്.
ചിത്രത്തില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ”പാടുക പൂങ്കുയിലേ കാവുതോറും” എന്നുതുടങ്ങുന്ന ഗാനം ഗോവിന്ദറാവുവിനോടൊപ്പം പാടിക്കൊണ്ടാണ് ലീല തന്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്. പി.ലീലയുടെ ഗാനങ്ങള്‍ മലയാളികള്‍ യഥേഷ്ടം ഏറ്റുപാടി.
പി.ലീല ഓര്‍മ്മയായിട്ട് 14 വര്‍ഷം പിന്നിടുമ്പോള്‍, ഗുരുവായൂര്‍ ക്ഷേത്ര നട തുറക്കുമ്പോള്‍ നാം കേള്‍ക്കുന്ന നാരായണീയത്തിലെ ഈരടികളുടെ ശബ്ദം പി.ലീലയുടേതാണ്. സുപ്രഭാതങ്ങളെ ധന്യവും ഭക്തി സാന്ദ്രവുമാക്കിയ ആ ശബ്ദം രാത്രികളില്‍ ഒഴുകിയെത്തിയത് വാത്സല്യം വഴിയുന്ന താരാട്ടായാണ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍, താന്‍ വല്ലാതെ അവഗണിക്കപ്പെട്ടോ എന്ന സങ്കടം പി.ലീലയെ വല്ലാതെ അലട്ടിയിരുന്നു.
മരണശേഷം പത്മഭൂഷന്‍ തേടിയെത്തിയ, കുഞ്ഞിന് ജന്മം നല്‍കാനായില്ലെങ്കിലും ആയിരക്കണക്കിന് അമ്മമാര്‍ക്ക് താരാട്ടുപാട്ടുകള്‍ സമ്മാനിച്ച പി ലീലയുടെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ജന്മനാടായ കോഴിക്കോട്ട് അവസാനമായി ഒന്നു പാടണമെന്ന്. എന്നാല്‍ മോഹങ്ങള്‍ ബാക്കിവെച്ച് 2005 ഒക്ടോബര്‍ 30നു പി ലീല എന്ന ഗായിക സ്മൃതികളില്‍ മറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here