ഡാമുകൾ തുറന്നതാണ് പ്രളയത്തിന് കാരണമെന്ന അമിക്കസ് ക്യൂറിയുടെ നിരീക്ഷണം വിഡ്ഢിത്തം; ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ
ഡാമുകൾ തുറന്നതാണ് കേരളത്തിൽ പ്രളയത്തിന് കാരണമായതെന്ന അമിക്കസ് ക്യൂറിയുടെ നിരീക്ഷണം വിചിത്രവും വിഡ്ഢിത്തവുമെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ. ഡാമുകൾ തുറന്നു വിട്ടാണ് ജനങ്ങളെ കൊന്നത് എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണെന്നും ഡാമുകളിൽ വെള്ളം തടഞ്ഞു നിർത്തിയതിനാലാണ് ഇതിലും വലിയ ദുരന്തം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി അണക്കെട്ടിലെ പരിശോധനക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാമിന്റെ നില തൃപ്തികരമാണെന്നും ഡാം സുരക്ഷിതമാണെന്നും ഡാം സുരക്ഷാ അതോറിറ്റി സംഘം വിലയിരുത്തി.ഇടുക്കി അണക്കെട്ടിന്റെ ഗാലറി, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ എന്നിവ സംഘം പരിശോധിച്ചു. വിശദമായ പരിശോധനക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ സ്ഥിതി സുരക്ഷിതമാണെന്ന് സംഘം വിലയിരുത്തി. മലങ്കര, കുളമാവ് ഡാമുകളിലും ഡാം സുരക്ഷാ അതോറിറ്റി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here