പി വി അൻവർ എംഎൽഎയുടെ തടയണ പൂർണമായും പൊളിക്കണമെന്ന് ഹൈക്കോടതി

പി വി അൻവർ എംഎൽഎയുടെ തടയണ പൂർണമായും പൊളിക്കണമെന്ന് ഹൈക്കോടതി. മലപ്പുറം ചീങ്കണ്ണിപ്പാലയിലെ തടയണ പൂർണമായും പൊളിക്കണമെന്നാണ് ഉത്തരവ്. ഈ മാസം മുപ്പതിന് മുൻപ് ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
നേരത്തെ കോടതിവിധിയെ തുടർന്ന് തടയണയിലെ വെള്ളമൊഴുക്കി വിട്ടിരുന്നു. എന്നാൽ ഇത് മാത്രം പോരെന്നാണ് കോടതി നിലപാട്. സ്റ്റേറ്റ് അറ്റോർണിക്കാണ് ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയത്. കഴിവർഷത്തെ പ്രളയം ഓർക്കണമെന്ന മുന്നറിയിപ്പും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. കേസ് ഈ മാസം 30ന് വീണ്ടും കേൾക്കും.
മെയ് പതിനാല് മുതലാണ് അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങിയത്. കക്കാടം പൊയിലിലെ അൻവറിന്റെ അനധികൃത വാട്ടർ തീം പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയിൽ നിന്നായിരുന്നു. അൻവറിന്റെ വാട്ടർ തീം അമ്യൂസ്‌മെന്റ് പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. പാർക്ക് സ്ഥിതി ചെയ്യുന്ന കക്കാടം പൊയിൽ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here