സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കേരളാ പൊലീസിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമുണ്ടാകില്ല. കേന്ദ്ര സേനയ്ക്കാകും സുരക്ഷാ ചുമതല. പന്ത്രണ്ട് മണിയോടെ വ്യക്തമായ ട്രെന്‍ഡ് പുറത്തു വരുമെന്നും 8 മണിയോട് കൂടി വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
20 റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കീഴില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എട്ടുമണിക്ക് തന്നെ എണ്ണി തുടങ്ങും. ഈ ടേബിളുകളില്‍ എട്ടരയോടെയാകും വോട്ടിംഗ് മെഷീന്‍ എണ്ണുക. എന്നാല്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാത്ത ടേബിളുകളില്‍ എട്ടു മണിക്ക് തന്നെ വോട്ടിംഗ് മെഷീന്‍ എണ്ണല്‍ ആരംഭിക്കും. രാത്രി എട്ടു മണിയോടെ വിവിപാറ്റ് എണ്ണല്‍ അടക്കമുള്ള പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടിക്കാറാം മീണ പറഞ്ഞു.
തിരക്കു പിടിച്ച് എണ്ണരുതെന്നും കൃത്യതക്ക് പ്രാധാന്യം നല്‍കണമെന്നും റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടിംഗ് മെഷിനിലെ വോട്ടും വിവി പാറ്റും തമ്മില്‍ വ്യത്യാസമുണ്ടാവുമ്പോള്‍ വിവിപാറ്റ് വിധി സ്ഥാനാര്‍ത്ഥികള്‍ അംഗീകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കേന്ദ്ര സേനയ്ക്കാകും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല. കേരള ആംഡ് പോലീസ് വോട്ടെണ്ണല്‍ നടക്കുന്ന കെട്ടിടത്തിന് സുരക്ഷ ഒരുക്കും. കേരള പൊലീസിന് വോട്ടെണ്ണല്‍ കേന്ദ്രത്തിനു വെളിയിലായിരിക്കും സുരക്ഷാ ചുമതല. വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here