ദളിത് വരനെ പുറത്തേറ്റിയ കുതിരയെ സവർണ്ണ ജാതിക്കാർ കല്ലെറിഞ്ഞു കൊന്നു

ദളിത് വരനെ പുറത്തേറ്റിയ കുതിരയെ സവർണ്ണ ജാതിക്കാർ കല്ലെറിഞ്ഞ് കൊന്നു. മെയ് 12നു നടന്ന സംഭവത്തിൽ പരിക്കേറ്റ കുതിര കഴിഞ്ഞ ദിവസം കൊല്ലപ്പെടുകയായിരുന്നു. ഗുജറാത്തിലെ ആരാവല്ലി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ 43 സവർണ്ണർക്കെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദളിതര്‍ വിവാഹഘോഷയാത്ര നടത്തുന്നതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ താക്കീത് നല്‍കിയിരുന്നു. തുടർന്ന് ദളിതര്‍ പോലിസ് സഹായം ആവശ്യപ്പെട്ടു. പൊലീസ് സന്നാഹത്തോടെ ഘോഷയാത്ര നടക്കുമ്പോഴാണ് കല്ലേറുണ്ടായത്. താക്കൂര്‍ ജാതിയില്‍ പെട്ടവരാണ് ദളിതര്‍ക്കെതിരെ ആക്രമണം നടത്തിയത്.
വിവാഹഘോഷയാത്ര തടയുന്നതിന് റോഡിൽ യജ്ഞകുണ്ഠങ്ങൾ ഒരുക്കിയും സവർണർ തടസ്സം സൃഷ്ടിച്ചിരുന്നു. സംഘർഷ സാധ്യതയുണ്ടായിരുന്നിട്ടും റോഡില്‍ യജ്ഞം നടത്താന്‍ മേല്‍ജാതിക്കാര്‍ക്കും പോലിസ് അനുമതി നൽകിയിരുന്നു. സമാനമായ രീതികള്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ മേല്‍ജാതിക്കാര്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈയടുത്ത ദിനങ്ങളില്‍ ദളിതര്‍ക്കു നേരെയുള്ള നിരവധി ആക്രമണങ്ങള്‍ ഗുജറാത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഞായറാഴ്ച സബര്‍കാന്ത ജില്ലയിലെ ഒരു ഗ്രാമത്തിലും സമാനമായ സംഭവം നടന്നിരുന്നു. ഇവിടെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം വേണമെന്ന് ദളിത് വിഭാഗക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സന്നാഹത്തിന്റെ സംരക്ഷണത്തിലാണ് വിവാഹം നടന്നത്. ഈ മാസം ആദ്യം ദളിത് വിഭാഗക്കാരനായ ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വിവാഹവും പൊലീസ് സംരക്ഷണത്തിലാണ് നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here