‘ഓഖി: കടൽ കാറ്റെടുത്തപ്പോൾ’ മികച്ച ഡോക്യുമെന്ററി; പ്രത്യേക പുരസ്‌കാരം നേടി ‘കുമുദിനി:ഒരു ആമ്പൽപ്പൂവിന്റെ കഥ’

മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഓഖി: കടൽ കാറ്റെടുത്തപ്പോൾ’സ്വന്തമാക്കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി സമൂഹം നേരിട്ട പ്രശ്‌നങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ആ സമൂഹത്തിന്റെ നേർചിത്രമാണ് പകർത്തിയത്.
പിആർഡി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകനുമായ വാൾട്ടർ ഡിക്രൂസാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. പതിനായിരം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സിക്‌സറ്റസ് പോൾസനാണ് നിർമ്മാണം. രചന എസ് എൻ റോയ്, ക്യാമറ കെ ജി ജയൻ, എഡിറ്റിങ്ങ് രാഹുൽ രാജീവ്, സിദ്ധാർഥ് ലാൽ, ജയസൂര്യ, ആനന്ദ് എന്നിവർ ചേർന്നാണ് ഡോക്യുമെന്റിയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
സയൻസ് ആൻഡ് എൻവയോൺമെന്റ് വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ‘കുമുദിനി:ഒരു ആമ്പൽപ്പൂവിന്റെ കഥ’ സ്വന്തമാക്കി. ജയ ജോസ് രാജ് സി എൽ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജയ ജോസ് തന്നെയാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നതും.
ജലമലിനീകരണത്തിനെതിരെ പൊരുതുന്ന കുമുദിനിയുടെ ജീവിത ചിത്രീകരണത്തിലൂടെ, സമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വവും ബോധ്യപ്പെടുത്തുന്ന ഡോക്യുമെന്ററി പരിസ്ഥിതി സമരപോരാട്ടങ്ങൾക്ക് ആവേശം പകരുന്നുവെന്ന് ജൂറി വിലയിരുത്തി.
പ്രതാപ് പി നായരാണ് ഡോക്യുമെന്ററിക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മനോജ് കന്നോത്താണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സഹ സംവിധാനം: കിരൺ എസ് മഞ്ചാടി, ശബ്ദ ലേഖനം: മോഹൻ കുമാർ, എബിൻ ടോണി, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ ആർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here