അടിച്ചൊതുക്കി ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കയ്ക്ക് 331 റൺസ് വിജയലക്ഷ്യം

ലോകകപ്പിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് ബംഗ്ലാദേശ് നേടിയത്. ഇത് ഏകദിനങ്ങളിലെ ബംഗ്ലാദേശിൻ്റെ ഏറ്റവും ഉയർന്ന സ്കോറാണ്. 78 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. അവസാന ഓവറുകളിൽ കൂറ്റൻ അടി നടത്തിയ മൊസദ്ദക്ക് ഹുസൈനും മഹ്മൂദുല്ലയും ചേർന്നാണ് സ്കോർ 300 കടത്തിയത്. നാല് ഓവറുകൾ മാത്രമെറിഞ്ഞ ലുങ്കി എങ്കിടി പരിക്കേറ്റ് പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
ലുങ്കി എങ്കിടിയും കഗീസോ റബാഡയും ചേർന്ന് തുടങ്ങിയ പേസ് ആക്രമനത്തിൽ ഭയപ്പെടാതിരുന്ന ബംഗ്ലാ ഓപ്പണർമാർ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയില്ലാതായി. സൗമ്യ സർക്കാറായിരുന്നു കൂടുതൽ അപകടകാരി. ദക്ഷിണാഫ്രിക്കയുടെ മോശം ഫീൽഡിംഗും ബംഗ്ലാ സ്കോറിൽ ഊർജ്ജമായി. എങ്കിടിയുടെ പന്തിൽ സൗമ്യ സർക്കാരിനെ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ കൈവിട്ടിരുന്നു. ഷോർട്ട് ബോളുകൾ പോലും മനോഹരമായി നേരിട്ട ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. ഒൻപതാം ഓവറിൽ ബൗളിംഗ് ചേഞ്ച് നടത്തിയ ഫാഫിൻ്റെ തീരുമാനം ശരി വെച്ചു കൊണ്ട് ആൻഡൈൽ പെഹ്‌ലുക്ക്‌വായോ 16 റൺസെടുത്ത തമീം ഇഖ്ബാലിനെ ഡികോക്കിൻ്റെ കൈകളിൽ എത്തിച്ചു.
തുടർന്ന് ക്രീസിലെത്തിയ ഷാക്കിബുൽ ഹസനും ആക്രമണം തന്നെയായിരുന്നു ലക്ഷ്യം. അർദ്ധസെഞ്ചുറിയിലേക്കു കുതിച്ച സൗമ്യ സർക്കാറിൻ്റെ വിക്കറ്റാണ് പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമയത്. ക്രിസ് മോറിസ് എറിഞ്ഞ 12 ആം ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്കിൻ്റെ കൈകളിലൊടുങ്ങി മടങ്ങുമ്പോൾ സർക്കാർ 30 പന്തുകളിൽ 42 റൺസെടുത്തിരുന്നു. പിന്നീടാണ് മുഷ്ഫിക്കർ ക്രീസിലെത്തിയത്.
സൗമ്യ സർക്കാർ നിർത്തിയ ഇടത്തു നിന്നും തുടങ്ങിയ ഇരുവരും അനായാസം സ്കോർ ചെയ്തു മുന്നേറി. പേസർമാരെയും സ്പിന്നർമാരെയും കടന്നാക്രമിച്ച ഇരുവരും ഫീൽഡിൽ തുടർച്ചയായി പിഴവുകൾ കണ്ടെത്തിക്കൊണ്ടിരുന്നു. 26ആം ഓവറിലെ അവസാന പന്തിൽ ഷാക്കിബുൽ ഹസൻ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചു. 54 പന്തുകളിലായിരുന്നു ഷാക്കിബ് അർദ്ധസെഞ്ചുറി കുറിച്ചത്. 29ആമത്തെ ഓവറിൽ മുഷ്ഫിക്കറും അർദ്ധസെഞ്ചുറിയിലെത്തി. 52 പന്തുകൾ നേരിട്ടാണ് മുഷ്ഫിക്കർ അര സെഞ്ചുറി കുറിച്ചത്.
മൂന്നാം വിക്കറ്റിൽ 142 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ഇരുവരും വളരെ നല്ല നിലയിൽ മുന്നേറിക്കൊണ്ടിരിക്കെയാണ് മൂന്നാം വിക്കറ്റ് നഷ്ടമായത്. 36ആം ഓവറിൽ 75 റൺസെടുത്ത ഷാക്കിബുൽ ഹസനെ ക്ലീൻ ബൗൾഡാക്കിയ ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. തുടർന്ന് 40ആം ഓവറിൽ 21 റൺസെടുത്ത മുഹമ്മദ് മിഥുനെ പുറത്താക്കിയ താഹിർ മത്സരത്തിലെ തൻ്റെ രണ്ടാം വിക്കറ്റ് കണ്ടെത്തി. 43ആം ഓവറിൽ മുഷ്ഫിക്കർ കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക മത്സരം തിരിച്ചു പിടിച്ചു. 78 റൺസെടുത്ത മുഷ്ഫിക്കറിനെ പെഹ്‌ലുക്ക്‌വായോ വാൻ ഡർ ഡസ്സൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന മൊസദ്ദക് ഹുസൈൻ-മഹ്മൂദുല്ല സഖ്യം കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ബംഗ്ലാദേശ് മികച്ച സ്കോറിലേക്ക് നീങ്ങി. ക്രിസ് മോറിസ് എറിഞ്ഞ 49ആം ഓവറിലെ അവസാന പന്തിൽ പുറത്തായെങ്കിലും 20 പന്തുകളിൽ 26 റൺസെടുത്ത മൊസദ്ദക് ആറാം വിക്കറ്റിൽ മഹ്മൂദുല്ലയുമായി ചേർന്ന് 40 പന്തിൽ 60 റൺസ് കൂട്ടിച്ചേർത്തിരുന്നു. റബാഡ എറിഞ്ഞ അവസാന ഓവറിൽ 14 റൺസ് കണ്ടെത്തിയ മെഹ്ദി ഹസനും മഹ്മൂദുല്ലയും ചേർന്ന് ബംഗ്ലാദേശ് ഇന്നിംഗ്സ് 330 റൺസിൽ അവസാനിപ്പിക്കുകയായിരുന്നു. 33 പന്തുകളിൽ 46 റൺസെടുത്ത മഹ്മൂദുല്ലയും മൂന്ന് പന്തുകളിൽ 5 റൺസെടുത്ത മെഹ്ദി ഹസനും പുറത്താവാതെ നിന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here