കൊച്ചിയിൽ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി; പനി കുറഞ്ഞതായി മെഡിക്കൽ ബുള്ളറ്റിൻ

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നിലയിൽ പുരോഗതി. പനി കുറയുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. യുവാവ് ചികിത്സയിലുള്ള ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന, യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാർ ഡിഎംഒയുടെ നിർദ്ദേശപ്രകാരം നിലവിൽ ഐസൊലേഷനിലാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരും. നിലവിൽ ആശുപത്രി ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മെയ് 30 നാണ് 23കാരനായ യുവാവ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സ തേടിയത്. ഒരാഴ്ച നീണ്ട പനി, സംസാരിക്കുമ്പോൾ നാവ് കുഴയൽ, ശരീരത്തിന്റെ ബാലൻസ് കുറയൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് എംആർഐ സ്‌കാൻ അടക്കമുള്ള സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കിയതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എൻഎബിഎൽ അംഗീകൃത ലാബിൽ നടത്തിയ പരിശോധനാഫലങ്ങൾ രോഗിക്ക് നിപ വൈറൽ എൻസഫലൈറ്റിസ് ആകാമെന്ന സൂചന നൽകി. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിക്കുകയും രോഗിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതകൾ ഒഴിവാക്കുകയായിരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ യുവാവിന്റെ ക്ലിനിക്കൽ സാമ്പിളുകൾ വിദഗ്ധ പരിശോധനകൾക്കായി മൂന്ന് സർക്കാർ അംഗീകൃത ലാബുകളിലേക്കും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കുകയും ചെയ്തു. തുടർന്ന് യുവാവിന് നിപയാണെന്ന് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here