നിപ പ്രതിരോധത്തിനായുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു

നിപ പ്രതിരോധത്തിനായുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡിയാണ് എത്തിച്ചത്. എന്നാല്‍ ഈ മരുന്ന് നിപ സ്ഥിരീകരിച്ച രോഗിക്ക് നല്‍കുന്നതില്‍ അന്തിമ തീരുമാനമായില്ല. അതേസമയം ഊര്‍ജിതമായ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്നാണ് മരുന്ന് എത്തിച്ചിട്ടുള്ളത്. നിപ സ്ഥീരീകരിച്ച രോഗിയുടെ ബന്ധുക്കളുടെ അനുമതിയോടെ മാത്രമേ മരുന്ന് രോഗിക്ക് നല്‍കൂ. പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നാണിത്. അതിനാല്‍ രോഗിയുടെ ആരോഗ്യനില സംബന്ധിച്ച വിദഗ്ദ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ മരുന്ന് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. നിലവില്‍ ഐസിഎംആര്‍ മരുന്നുപയോഗിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്.
നിപ ബാധയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ സമീപകാലത്തുണ്ടായ മരണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഉറവിട പരിശോധനയുടെ ഭാഗമായി
മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ പട്ടികയും തയ്യാറാക്കും. നിലവില്‍ 311 പേരാണ് നീരിക്ഷണത്തിലുള്ളത്. ഇവരെല്ലാം വീടുകളില്‍ തന്നെ തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജിലും ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. നിപ ബാധിച്ച വിദ്യാര്‍ഥിയുടെ സ്വദേശമായ പറവൂരില്‍ നിലവില്‍ 18 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
എറണാകുളം ജില്ലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കം നിപ പ്രതിരോധ പരിശീലനം നല്‍കുന്നത് തുടരുകയാണ്. വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. വിദഗ്ദ സംഘം തൊടുപുഴ, തൃശ്ശുര്‍ , എറണാകുളം എന്നിങ്ങനെ മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ആരംഭിച്ചു. ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പി ഡൈമോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ദ സംഘവും കൊച്ചിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here