ഇന്ത്യയുടെ അടുത്ത പത്താം നമ്പർ; സഹൽ നൽകുന്ന പ്രതീക്ഷ
കഴിഞ്ഞ ദിവസം കിംഗ്സ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ കുറസാവോയ്ക്കെതിരെ രണ്ട് ഗോൾ വ്യത്യാസത്തിൽ പരാജയപ്പെട്ടു. പക്ഷേ, ഇഗോർ സ്റ്റിമാച് എന്ന ക്രൊയേഷ്യൻ പരിശീലകൻ്റെ ടീം ഇന്ത്യ ഒട്ടേറെ പ്രതീക്ഷകൾ നൽകിയിട്ടാണ് തോൽവി സമ്മതിച്ചത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സഹൽ അബ്ദുൽ സമദ് എന്ന 22കാരൻ മലയാളി.
സീനിയർ ടീമിൽ ആദ്യ മത്സരത്തിനിറങ്ങിയ സഹലായിരുന്നു ഇന്നലെ ഇന്ത്യൻ ടീമിൻ്റെ കുന്തമുന. യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന മികച്ച താരങ്ങളടങ്ങിയ കുറസാവോയ്ക്കെതിരെ അരങ്ങേറ്റത്തിനിറങ്ങിയ സഹൽ ആദ്യം ഒന്നു പതറി. ഒന്നാം പകുതിയിൽ ചില മിന്നലാട്ടങ്ങൾ നടത്തിയെങ്കിലും ശാരീരികമായിൽ തങ്ങളെക്കാൾ വളരെ കരുത്തരായ താരങ്ങൾക്കെതിരെ കളിക്കാൻ സഹലിനു ഭയം ഉണ്ടായിരുന്നതായി തോന്നി. എന്നിട്ടും ഇന്ത്യയ്ക്ക് ഒരു പെനൽട്ടി നേടിക്കൊടുത്ത സഹൽ ഉദാന്ത് സിംഗിന് ഒരു വലിയ അവസരവും ഒരുക്കി.
രണ്ടാം പകുതിയിൽ സഹൽ ആകെ മാറി. ഇരു പകുതികൾക്കിടയിൽ സ്റ്റിമാച് നടത്തിയ പെപ് ടോക്ക് കുറിക്കു കൊണ്ടെന്നാണ് കരുതേണ്ടത്. ഉദാന്തയുമയിച്ചേർന്ന് വലതു വിങ്ങിൽ സഹൽ നടത്തിയ ചില നീക്കങ്ങൾ ഓർത്തു വെക്കേണ്ടതാണ്. കേളികേട്ട കുറസാവോ ഡിഫൻസിനെ സഹൽ പലപ്പോഴും ബീറ്റ് ചെയ്തു. മനോഹരമായ ഡ്രിബ്ലിംഗ് സ്കില്ലുകളും പന്തടക്കവും കാഴ്ച വെച്ച സഹൽ താൻ ആരെന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി. ഇന്ത്യയുടെ അടുത്ത പത്താം നമ്പർ തീർച്ചയായും ഈ പയ്യനാണ്. ഛേത്രി പറഞ്ഞത് കടമെടുത്ത് പറയുകയാണ്. ഇതേ വർക്ക് റേറ്റിലും ഫിറ്റ്നസിലും മുന്നോട്ടു പോകാൻ സാധിച്ചാൽ, സമീപ ഭാവിയിൽ ഇന്ത്യയുടെ പത്താം നമ്പർ ജേഴ്സി ഈ യുവാവ് അണിയുകയും ഇന്ത്യൻ ഫുട്ബോളിന്റെ വിലാസം കുറച്ചധികം സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here