മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാരോപിച്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ഇവാന്‍ ഗോല്‍നോവ് റഷ്യയില്‍ അറസ്റ്റില്‍

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ഇവാന്‍ ഗോല്‍നോവ് റഷ്യയില്‍ അറസ്റ്റില്‍. മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാരോപിച്ചാണ് ഗോല്‍നോവിനെ അറസ്റ്റ് ചെയ്തതത്. റഷ്യയിലെ പല പ്രമുഖരുടേയും അഴിമതിക്കഥകള്‍ പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകനാണ് ഗോല്‍നോവ്.
സെന്‍ട്രല്‍ മോസ്‌കോയില്‍ വെച്ചാണ് ഇവാന്‍ ഗോല്‍നോവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കച്ചവടത്തിനായി കയ്യില്‍ മയക്കുമരുന്ന് സൂക്ഷിച്ചു എന്ന കുറ്റമാണ് ഗോല്‍നോവിനെതിരെ ചുമത്തിയിരിക്കുന്നത്. ഗോല്‍നോവിന്റെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കെട്ടിച്ചമച്ച കേസാണിതെന്ന പേരില്‍ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. പുതിയ വാര്‍ത്തക്കായുള്ള അന്വേഷണത്തിനിടയിലായിരുന്നു ഗോല്‍നോവിനെ അറസ്റ്റ് ചെയ്തതത് എന്നാണ് വിവരം.
ഗോല്‍നോവ് നിരപരാധിയാണെന്ന് അദ്ദേഹം ജോലി ചെയ്യുന്ന മെദൂസ എന്ന വാര്‍ത്താമാധ്യമത്തിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിനെ ഭയക്കുന്നവരാണ് അറസ്റ്റിന് പിന്നില്‍ എന്നും ഇവര്‍ പറഞ്ഞു. ഇതിനോടകം നിരവധി പ്രമുഖര്‍ ഗോല്‍നോവിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
കുറ്റം തെളിഞ്ഞാല്‍ മുപ്പത്തിയാറുകാരനായ ഗോല്‍നോവിന് പത്ത് മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here