‘പാർട്ടി നടപ്പാക്കുന്നത് വ്യക്തി നിഷ്ഠ തീർപ്പുകൾ’; സംസ്ഥാന ഘടകത്തിനെതിനെ കേന്ദ്ര കമ്മിറ്റിക്ക് വി എസിന്റെ കത്ത്

തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന ഘടകത്തിന് എതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് വിഎസ് അച്യുതാനന്ദൻ കത്ത് നൽകി. വസ്തു നിഷ്ഠ നിഗമനത്തെക്കാൾ വ്യക്തി നിഷ്ഠ തീർപ്പുകളാണ് പാർട്ടിയിൽ നടപ്പാക്കുന്നതെന്നതടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് കത്തിന്റെ ഉള്ളടക്കം.
സംസ്ഥാനത്തു പാർട്ടി മൂലധന ശക്തികൾക്ക് കീഴ്‌പ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകൾ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാർട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോൾ പാർട്ടിയുടെയും നേതാക്കളുടെയും പ്രവർത്തനം. തൊഴിലാളികർഷക പിൻബലത്തിലാണു പാർട്ടി വളർന്നത്. ഈ അടിസ്ഥാനഘടകത്തിൽ നിന്നു മാറി ഒരു വിഭാഗം ജനങ്ങളെ അകറ്റി നിർത്തിയാണ് പാർട്ടി മുന്നോട്ടു പോയത്. ഉദാഹരണത്തിനു ഹാരിസൺ ഭൂമി വിഷയത്തിൽ ജനങ്ങൾക്കൊപ്പമല്ല എന്നു തോന്നിക്കുന്ന വിധത്തിലാണു നമ്മുടെ സമീപനം അദ്ദേഹം കുറ്റപ്പെടുത്തി.
ഗുരുതരമായ അവസ്ഥയിലാണ് ഇന്നു പാർട്ടിയെന്നും കൃത്യമായ പുനർവിചിന്തനം വേണമെന്നും വി എസ് കത്തിൽ പറയുന്നു. വസ്തുനിഷ്ഠമായ സ്വയം വിമർശനവും വിമർശനവും നടത്തണം. അതു ചെയ്യുന്നില്ലയെന്നതാണു പരാജയകാരണം. രാഷ്ട്രീയമായ അച്ചടക്കമാണു പ്രധാനം. അതില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ലെന്നും വി.എസ്. അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവി തൊടുന്യായത്തിൽ പരിമിതപ്പെടുത്തരുതെന്നും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചത് തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തപെടുന്നുണ്ടെന്നും വിഎസ് പറഞ്ഞു.
അതേസമയം, ജനപിന്തുണ തിരിച്ച് പിടിക്കാൻ കർമ്മ പരിപാടി തയ്യാറാക്കാൻ കേന്ദ്രകമ്മിറ്റി ഇന്ന് തീരുമാനിച്ചേക്കും. മൂന്ന് ദിവസത്തേക്ക് ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here