കത്വവ ബലാത്സംഗക്കേസിലെ വിധി ഇന്ന്; പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക

കത്വവ ബലാത്സംഗക്കേസിലെ വിധി ഇന്നുണ്ടായേക്കും. പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. ജമ്മുവിലെ കത്വവയില്‍ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്.
2018 ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ കത്വവ സംഭവം നടന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. നാടോടി സമുദായമായ ബക്കര്‍വാള്‍ വിഭാഗത്തില്‍പ്പെട്ട എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും മൃഗിയമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗര മുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് കേസിലെ മുഖ്യ സൂത്രധാരന്‍.
ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ബലാത്സംഘം നടന്നത്. സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവരും കൃത്യങ്ങളില്‍ നേരിട്ട് പങ്കാളികളായിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസില്‍ ആദ്യം അന്വേഷണം നടത്തിയ എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു. പിന്നീട് കേസെറ്റെടുത്ത ജമ്മു കാശ്മീര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തി.
അതേസമയം, കേസിന്റെ കുറ്റപത്രം കത്വവ കോടതിയില്‍ സമര്‍പ്പിക്കുന്നതിനെതിരെ ഒരു കൂട്ടം അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റുകയും വിചാരണ രഹസ്യമായി നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഏക പ്രതിയുടെ പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനിയിലായിതിനാല്‍ അയാളുടെ വിചാരണ ആരംഭിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞിറാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here