ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബിജെപിയും കോൺഗ്രസും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നഷ്ടപ്പെട്ട വിശ്വാസി സമൂഹത്തിന്റെ വോട്ടുകൾ തിരിച്ച് കൊണ്ടു വരാൻ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു. ബംഗാളിൽ ബിജെപി,തൃണമൂൽ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമം കോൺഗ്രസിന്റെ നിഷേധാത്മക നിലപാട് കൊണ്ട് നഷ്ടമായി. പശ്ചിമ ബംഗാളിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു. എന്നാൽ ഇടതു പക്ഷത്തെ തൃണമൂൽ കോൺഗ്രസ്സിനെതിരെയുള്ള ബദലായി ജനങ്ങൾ കണ്ടില്ല, ഇത് പരമ്പരാഗത ഇടത് വോട്ടുകൾ ലഭിക്കാതിരിക്കാൻ കാരണമായെന്നും യെച്ചൂരി പറഞ്ഞു. ആരുടെയും രാജി തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പരിഹാരമല്ല. തോൽവിക്ക് കൂട്ടായ ഉത്തരവാദിത്വമാണുള്ളത്.
ഇടതു പാർട്ടികൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയെന്നതാണ് ഇപ്പോൾ പ്രധാനം. പുനരേകീകരണവും ലയനവും ഒക്കെ പിന്നീടുള്ള കാര്യങ്ങളാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. തീവ്ര ഹിന്ദുത്വത്തെ നേരിടാനുള്ള മാർഗമല്ല മൃദു ഹിന്ദുത്വം. കോൺഗ്രസ്സിന് മതനിരപേക്ഷ പ്രതിപക്ഷ നിര രൂപീകരിക്കാനായില്ല. കോൺഗ്രസ്സിന് ദേശീയ തലത്തിൽ സർക്കാർ രൂപീകരിക്കാനായേക്കുമെന്ന പൊതുബോധം മതനിരപേക്ഷന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോകാൻ കാരണമായി.തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ബൂത്ത് തല റിപ്പോർട്ടുകൾ പരിശോധിച്ച് വരുകയാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here