സിറോ മലബാർ വ്യാജരേഖാ കേസ്; ഫാ.പോൾ തേലക്കാട്, ഫാ.ആന്റണി കല്ലൂക്കാരൻ എന്നിവർക്ക് മുൻകൂർ ജാമ്യം
സിറോ മലബാര്‍ സഭാ വ്യാജരേഖാക്കേസില്‍ വൈദികര്‍ക്ക് എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നു നാലും പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലാണ് ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാ. ആന്ററണി കല്ലൂക്കാരന്‍ എന്നിവര്‍ക്ക് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വഞ്ചിക്കാനായി വ്യാജരേഖ ചമച്ചുവെന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് വിശദമായി വൈദികരെ ചോദ്യം ചെയ്തതാണ്. എന്നിട്ടും കാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രതികള്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ പ്രോസിക്യൂഷന് കേസില്‍ എന്താണ് അമിത താല്‍പര്യമെന്ന് ചോദിച്ച കോടതി, ഐപിസി 468 വകുപ്പ് നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. നിലവിലെ കേസ് ഡയറിയിലുള്ളതല്ലാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള മറ്റെന്തെങ്കിലും തെളിവുകള്‍ പ്രതികള്‍ക്കെതിരെയുണ്ടോയെന്ന് കോടതി ആരാഞ്ഞു.പ്രതികള്‍ മൂഹത്തില്‍ നിലയും വിലയും ഉള്ളവരല്ലേയെന്നും കോടതി ചോദിച്ചു. സെഷന്‍സ് ജഡ്ജ് കൗസര്‍ എടപ്പകത്താണ് കേസ് പരിഗണിച്ചത്. അതേസമയം കേസില്‍ അപ്പീല്‍ സാധ്യത പരിശോധിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ജോര്‍ജ് ജോസഫ് പ്രതികരിച്ചു.
പ്രതികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ ബി രാമന്‍പിള്ള, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് ഹാജരായത്. അതേ സമയം കേസിലെ എഫ് ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ, പോള്‍ തേലക്കാട്ട് ബിഷപ്പ് ജോക്കബ് മനത്തോടത്ത് എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കാനാവില്ലെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് വൈദികര്‍ ഹര്‍ജി പിന്‍വലിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here