പാലാരിവട്ടം മേൽപ്പാലത്തിൽ ആരൊക്കെ അഴിമതി കാട്ടിയിട്ടുണ്ടോ അവരൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ ആരൊക്കെ അഴിമതി കാട്ടിയിട്ടുണ്ടോ അവരൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ തക്കതായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ വ്യാപക അഴിമതി നടന്നെന്ന് വിജിലൻസിന്റെ റിപ്പോർട്ടുണ്ടായിരുന്നു. 2015 മെയ് 28 നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. അന്നേ ഗൗരവകരായ നടപടി സ്വീകരിക്കണമായിരുന്നു. അന്നേ നടപടി എടുക്കാത്തതിന്റെ പരിണിത ഫലമാണ് പാലാരിവട്ടത്ത് കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച കിറ്റ്‌കോയ്ക്ക് വീഴ്ച സംഭവിച്ചുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കിറ്റ്‌കോ ഏജൻസിയായി പ്രവർത്തിച്ച മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും അന്വേഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ജി.സുധാകരൻ സഭയിൽ വ്യക്തമാക്കി. അതേ സമയം മുൻ സിപിഎം നേതാവ് സിഒടി നസീറിനെതിരായ ആക്രമണത്തിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ളയാണ് നോട്ടീസ് നൽകിയത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് നസീറിനെതിരായ വധശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്വേഷണ സംഘത്തെ മാറ്റി കേസ് അന്വേഷണം അട്ടിമറിക്കാനാണ് ഇപ്പോൾ നീക്കമെന്നും അക്രമികളെ രക്ഷിക്കാൻ പൊലീസ് ബോധപൂർവ ശ്രമം നടത്തുന്നതായും പ്രതിപക്ഷം ആരോപിച്ചു.എന്നാൽ വടകര ഭാഗത്ത് അടുത്ത കാലത്ത് പുതിയ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് ശരിയല്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here