നയൻ താരക്കെതിരായ അധിക്ഷേപത്തിന്റെ പേരിൽ ഡിഎംകെ പുറത്താക്കിയ രാധാ രവിയെ സ്വീകരിച്ച് എഐഎഡിഎംകെ

നയൻ താരയെ അധിക്ഷേപിക്കുകയും പൊള്ളാച്ചി കൂട്ടബലാത്സംഗത്തെക്കുറിച്ച് മോശം പരാമർശം നടത്തുകയും ചെയ്തതിന്റെ പേരിൽ ഡിഎംകെ സസ്‌പെൻഡ് ചെയ്ത രാധാ രവിയെ സ്വീകരിച്ച് അണ്ണാ ഡിഎംകെ. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് രാധാ രവിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
നേരത്തെ അണ്ണാ ഡിഎംകെയിലിരിക്കെ അദ്ദേഹം സെയ്ദാപേട്ട് മണ്ഡലത്തിൽ നിന്നും 2002ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. 2006ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല. ഇതേത്തുടർന്ന് നാലുവർഷത്തോളം പാർട്ടിയുമായി അകന്നുനിന്ന അദ്ദേഹം 2010ൽ വീണ്ടും പാർട്ടിയിൽ ചേർന്നു. ജയലളിതയുടെ മരണശേഷം അദ്ദേഹം അണ്ണാ ഡിഎംകെ വിടുകയും ഡിഎംകെയുടെ ഭാഗമാകുകയായിരുന്നു.
നയൻതാരയുടെ പുതിയ ചിത്രം ‘കൊലയുതിർ കാലം’ത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കവേയാണ് രാധാ രവി നയൻതാരക്കെതിരെയും പൊള്ളാച്ചി പീഡനവുമായും ബന്ധപ്പെട്ട് മോശം പരാമർശം നടത്തിയത്. നയൻതാരയെ സൂപ്പർതാരങ്ങളായ രജനികാന്ത്, എംജിആർ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു രാധാ രവിയുടെ പരാമർശം. നയൻ താരയുടെ വ്യക്തിജീവിതത്തിൽ ഇത്രമാത്രം സംഭവങ്ങൾ ഉണ്ടായിട്ടും നയൻതാര സിനിമയിൽ ഇപ്പോഴും പിടിച്ചു നിൽക്കുന്നു എന്നതാണ്. അതിന് കാരണം തമിഴ്‌നാട്ടുകാർ എല്ലാം പെട്ടന്ന് മറക്കും എന്നതാണെന്നായിരുന്നു രാധാ രവി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here