മതചിഹ്നങ്ങളെ അവഹേളിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമെന്ന് ചെന്നിത്തല; സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് ബാലൻ

ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാര വിഷയത്തിൽ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പുരസ്‌കാരം നൽകിയ നിലപാട് പുന:പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലൻ മറുപടി നൽകി. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടാറില്ല.
Read Also; കാർട്ടൂൺ വിവാദം; ലളിതകലാ അക്കാദമിയിലെ വിഷയത്തിൽ ഇടപെടാൻ മന്ത്രിക്ക് അവകാശമില്ലെന്ന് കാനം
എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്ന വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നു. അവാർഡ് പുന:പരിശോധിക്കാൻ ലളിതകലാ അക്കാദമിയോട് നിർദേശിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തിന്റെ മതനിരപേക്ഷത ഹനിക്കുന്ന നടപടികൾ സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി എ.കെ ബാലൻ വ്യക്തമാക്കി. കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലൻ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ലളിതകലാ അക്കാദമി സ്വയംഭരണ സ്ഥാപനമാണെന്നും അക്കാദമിയുടെ കാര്യങ്ങളിൽ ഇടപെടാൻ ഒരു മന്ത്രിക്കും അവകാശമില്ലെന്നുമായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
Read Also; മതചിഹ്നങ്ങളെ അവഹേളിച്ച കാർട്ടൂണിന് നൽകിയ അവാർഡ് പിൻവലിക്കണമെന്ന് ജോസ് കെ മാണി
അതേ സമയം കാനം പറഞ്ഞത് പാർട്ടി നിലപാടാണെന്നും മന്ത്രി ബാലൻ പറഞ്ഞത് സർക്കാർ നിലപാടാണെന്നും കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രതികരിച്ചു.മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയർന്നതോടെയാണ് സംസ്ഥാന ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം വിവാദമായത്. പുരസ്‌കാരം ലഭിച്ച കാർട്ടൂണിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നു കേന്ദ്രകഥാപാത്രം. ഈ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളെ മോശമായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. കാർട്ടൂണിന് പുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാൻ സർക്കാർ ലളിത കലാ അക്കാദമിക്ക് നിർദേശം നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here