‘പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു’: മോൻസ് ജോസഫ്

കേരള കോൺഗ്രസിൽ വിഭാഗീയതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മോൻസ് ജോസഫ് എംഎൽഎ. നിർഭാഗ്യകരവും വേദനാജനകവുമായ നടപടിയാണത്. പാർട്ടിയുടെ ഐക്യം നിലനിർത്താനാണ് തങ്ങൾ ശ്രമിക്കുന്നത്. തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ പലരും ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
പാർട്ടിയിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കപ്പെടണം. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടി ഔദ്യോഗികമായി സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടില്ല. പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ പി ജെ ജോസഫാണ് യോഗം വിളിക്കേണ്ടത്. അദ്ദേഹം യോഗം വിളിച്ചിട്ടില്ലെന്നു മാത്രമല്ല ആരെങ്കിലും യോഗത്തിൽ പങ്കെടുത്താൽ അത് അനധികൃതവും നിയമവിരുദ്ധവുമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.
അതിനിടെ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പി ജെ ജോസഫ് രംഗത്തെത്തി. സ്വയം പുറത്തുപോകാനുള്ള വഴിയൊരുക്കുകയാണ് ജോസ് കെ മാണിയെന്ന് പി ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മറ്റി യോഗം നിയമവിരുദ്ധമാണെന്നും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രവർത്തനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി ഉൾപ്പെടെയുള്ള എം പിമാർക്കും എം എൽ എമാർക്കും പി ജെ ജോസഫ് ഇ മെയിൽ സന്ദേശം അയച്ചിരുന്നു.
നാനൂറോളം അംഗങ്ങളുള്ള സംസ്ഥാന കമ്മറ്റിയിലെ മൂന്നൂറോളം അംഗങ്ങൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നത്. കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താൻ സംസ്ഥാന കമ്മറ്റി ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം പി ജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വർക്കിംഗ് ചെയർമാൻ, ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടാണ് ജോസഫ് പക്ഷം സ്വീകരിച്ചു പോന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here