ഇടതുമുന്നണിയുടെ പരാജയത്തിൽ ഭക്ഷ്യവകുപ്പിനും പങ്കെന്ന് പ്രതിപക്ഷം; വിലക്കയറ്റം തടയാൻ നടപടിയെടുത്തെന്ന് മന്ത്രി തിലോത്തമൻ

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്നാരോപിച്ച് നിയമസഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും ആവശ്യം തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിൽ ഭക്ഷ്യവകുപ്പിനും പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഭക്ഷ്യമന്ത്രി മാവേലി സ്‌റ്റോറിനെ ചവിട്ടിത്താഴ്ത്തുന്ന അഭിനവ വാമനൻ ആണെന്നും പ്രതിപക്ഷ എംഎൽഎമാർ പറഞ്ഞു. എന്നാൽ വിലക്കയറ്റം പിടിച്ചു നിർത്താൻ നടപടി സ്വീകരിച്ചെന്നായിരുന്നു ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ മറുപടി. പയർ ഉൽപ്പന്നങ്ങളുടെ വില കുറച്ചുവെന്നും 14 ഇനങ്ങളുടെ വില കൂട്ടാതെ നിയന്ത്രിച്ചു നിർത്താനായെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുത്തുമെന്നും നിയമവകുപ്പുമായി ഇക്കാര്യം ആലോചിച്ചു വരികയാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.കുപ്പിവെള്ളം 11 രൂപക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here