ഖാദർ കമ്മിറ്റി റിപ്പോർട്ടിന് ഹൈക്കോടതിയുടെ സ്‌റ്റേ; സർക്കാരിന് നോട്ടീസ് നൽകി
ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശകൾ നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിപ്പോർട്ടിനെതിരെ അധ്യാപകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. തുടർ നടപടികളാണ് സർക്കാർ തടഞ്ഞത്. വിശദീകരണം ആവശ്യപ്പെട്ട് സർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകി.
പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയാണ് ഖാദർ കമ്മീഷൻ. ഡോ എം എ ഖാദർ ചെയർമാനും ജി ജ്യോതിചൂഢൻ, ഡോ സി രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് അവ നടപ്പാക്കുന്നിന് മാർഗനിർദേശം നൽകാനായി ഖാദർ കമ്മീഷന് രൂപം നൽകിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദർ കമ്മീഷന്റെ പ്രധാനശുപാർശ. സംസ്ഥാനത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.
റിപ്പോർട്ട് അംഗീകരിച്ച് ജൂൺ ഒന്നിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. റിപ്പോർട്ടിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ നിലപാട് മാറ്റാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ഒരു കൂട്ടം അധ്യാപകർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here