സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‌കാരം ഇന്ന്; വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ രാവിലെ പൊതുദർശനം
ആലപ്പുഴ വള്ളിക്കുന്നത്ത് സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സിവിൽ പൊലീസ് ഓഫീസർ സൗമ്യയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. രാവിലെ 9 മുതൽ വള്ളിക്കുന്നം സ്റ്റേഷനിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ഇതിനു ശേഷം 11 മണിയോടെ വള്ളിക്കുന്നത്തെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സൗമ്യയുടെ ഭർത്താവ് സജീവ് ലിബിയയിൽ നിന്നും നാട്ടിൽ എത്താനായാണ് സംസ്‌ക്കാരച്ചടങ്ങുകൾ വൈകിപ്പിച്ചത്. അതേ സമയം കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
വള്ളിക്കുന്നം സ്റ്റേഷനിലെ വനിത സി.പി ഒ സൗമ്യയെ കഴിഞ്ഞ ശനിയാഴ്ചയാണ് ആലുവ ട്രാഫിക്കിലെ പൊലിസുകാരനായ അജാസ് തീവെച്ചു കൊന്നത്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് മരിച്ച അജാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും. മാരകമായി പൊള്ളലേറ്റതിന് പിന്നാലെ ശ്വാസകോശത്തിലെ അണുബാധയും, വൃക്കയുടെ പ്രവർത്തനം നിലച്ചതുമാണ് അജാസിന്റെ മരണകാരണം.
അജാസിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നേരത്തെ തന്നെ തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആയുധം ലഭിച്ചത് എവിടെ നിന്നെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. ഈ വിവരങ്ങൾ കൂടി അറിയണമെന്ന് ഐ ജി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരിക്കെയാണ് അജാസ് ഇന്നലെ മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here