വള്ളികുന്നത്ത് സഹപ്രവര്‍ത്തകന്‍ തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌കാരം നടന്നു

ആലപ്പുഴ വള്ളികുന്നത്ത് സഹപ്രവര്‍ത്തകന്‍ തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌ക്കാരം നടന്നു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്ത്യോപചാരം അര്‍പിച്ചു .
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മൃതദേഹം രാവിലെ 8 മണിയോടെ വിദേശത്തു നിന്നെത്തിയ ഭര്‍ത്താവും മറ്റു ബന്ധുക്കളും ചേര്‍ന്നു ഏറ്റുവാങ്ങി. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലപ്പുഴ എസ് പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും സഹപ്രവര്‍ത്തകരും കണ്ണീരോടെ വിട നല്‍കി.
സൗമ്യയുടെ ഭര്‍ത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിവെച്ചു. 11.30 ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പില്‍ സംസ്‌കാരം നടന്നു. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസ് അതിക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സൗമ്യയെ അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സൗമ്യ സൗഹ്യദം നിരസിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അജാസിന്റെ മരണ മൊഴി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here