മധുര പാനീയങ്ങൾക്ക് അമ്പത് ശതമാനം നികുതി ഈടാക്കാൻ സൗദിയുടെ തീരുമാനം
മധുര പാനീയങ്ങൾക്ക് അമ്പത് ശതമാനം നികുതി ഈടാക്കാൻ സൗദിയുടെ തീരുമാനം. അനാരൊഗ്യകരമായ പാനീയങ്ങൾക്ക് അധിക നികുതി ഈടാക്കാനുള്ള ഗൾഫ് രാജ്യങ്ങളുടെ തീരുമാനത്തിൻറെ ഭാഗമായാണ് സൗദി ടാക്‌സ് അതോറിറ്റിയുടെ ഈ നീക്കം.
ആരോഗ്യത്തിനു ഹാനികരമായ പാനീയങ്ങൾക്ക് കൂടുതൽ നികുതി ഈടാക്കാനുള്ള ജി.സി.സി രാജ്യങ്ങളുടെ തീരുമാനത്തിൻറെ ഭാഗമായാണ് പുതിയ നീക്കം. മധുര പാനീയങ്ങൾക്ക് ഡിസംബർ ഒന്ന്! മുതൽ അമ്പത് ശതമാനം നികുതി ഈടാക്കുമെന്ന് സൗദിയിൽ ജനറൽ അതോറിറ്റി ഫോർ സക്കാത്ത് ആൻഡ് ടാക്‌സ് അറിയിച്ചു. പഞ്ചസാരയുള്ള എല്ലാ പാക്ക്ഡ് പാനീയങ്ങൾക്കും അമ്പത് ശതമാനം നികുതി ഈടാക്കാനാണ് തീരുമാനം. ഹാനികരമായ പാനീയങ്ങൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ വെളിപ്പെടുത്തി.
എന്നാൽ പാൽ, എഴുപത്തിയഞ്ചു ശതമാനമോ അതിൽ കൂടുതലോ പാലുള്ള മധുര പാനീയങ്ങൾ, ഫ്രെഷ് ജ്യൂസ്, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള മധുര പാനീയങ്ങൾ എന്നിവക്ക് അധിക നികുതി ഈടാക്കില്ല. പുകയില ഉൽപ്പന്നങ്ങൾ, എനർജി ഡ്രിങ്ക്‌സ് എന്നിവക്ക് സൗദിയിൽ 2017 മുതൽ അധിക നികുതി ഈടാക്കുന്നുണ്ട്. മറ്റു ജി.സി.സി രാജ്യങ്ങളിലും പുതിയ നികുതി പ്രാബല്യത്തിൽ വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here